NEET 2020, JEE Main: 17 ലക്ഷത്തിലേറെപ്പേര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു
NEET 2020, JEE Main: 17 ലക്ഷത്തിലേറെപ്പേര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു
ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും തീരുമാനത്തിൽ മാറ്റമില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കിയിരുന്നു. 24 ലക്ഷത്തിലേറെ വിദ്യാർഥികളാണ് രണ്ടു പരീക്ഷയ്ക്കുമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനോടകം 17 ലക്ഷത്തിലേറെപ്പേർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തതായും എൻ.ടി.എ അറിയിച്ചു. പ്രവേശന നടപടികൾ പൂർത്തീകരിക്കാൻ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഐഐടി ഖരഗ്പൂർ ഡയറക്ടർ വിരേന്ദ്ര തിവാരിയും പറഞ്ഞു. പുതിയ അധ്യയന വർഷം ആരംഭിക്കാൻ പരീക്ഷകൾ നിർണായകമാണെന്ന് എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ സഹസ്രാബ്ദെയും വ്യക്തമാക്കി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) 2020 എഴുതുന്നത് 15.97 ലക്ഷം വിദ്യാർഥികളാണ്. കേരളത്തിൽ 322 പരീക്ഷാകേന്ദ്രങ്ങളിലായി 1,15,959 പേർ എഴുതും. കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 1297 പരീക്ഷാ കേന്ദ്രങ്ങൾ കൂടുതലായി അനുവദിച്ചു. നേരത്തേ ഒരു ക്ലാസിൽ 24 വിദ്യാർഥികളായിരുന്നു. കോവിഡ് സാഹചര്യത്തിൽ സാമൂഹികാകലം പാലിക്കാൻ ഇത് 12 ആയി കുറച്ചു. 99 ശതമാനം വിദ്യാർഥികൾക്കും അവർ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം തന്നെ അനുവദിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം എൻ.ടി.എ. ആവശ്യപ്പെട്ടിട്ടുണ്ട്. JEE Main, NEET 2020: Over 17 Lakh Admit Cards Downloaded Despite Protests for Postponement