തിരുവനന്തപുരം: പത്താംക്ലാസ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ലഭിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് ഒരാഴ്ചയ്ക്കകം വിദ്യാർഥികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിനുപുറത്ത് ഉപരിപഠനത്തിനുചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളാണ് സർട്ടിഫിക്കറ്റ് കിട്ടാത്തതിൽ ബുദ്ധിമുട്ടുന്നത്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ പലതും സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, വിദ്യാർഥികളുടെ പക്കൽ പരീക്ഷാഫലത്തിനൊപ്പം ലഭിച്ച മാർക്ക് ഷീറ്റ് മാത്രമാണുള്ളത്. സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് മാത്രമേ നടന്നിട്ടുള്ളൂ. 14-ന് ആദ്യ അലോട്ട്മെന്റ് നടത്തും. ഒക്ടോബർ പത്തിന് അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സ്കൂളുകളിൽ പ്രവേശനം ഉറപ്പിക്കുന്നതിനുമുന്നോടിയായി സർട്ടിഫിക്കറ്റുകൾ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. സർട്ടിഫിക്കറ്റിന്റെ അച്ചടി മുഴുവൻ പൂർത്തിയായെന്നും പരിശോധന, സീൽ പതിക്കൽ തുടങ്ങിയ ജോലികൾകൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നുമാണ് പരീക്ഷാഭവൻ അധികൃതർ പറയുന്നത്. കോവിഡ് സാഹചര്യത്തിൽ മുഴുവൻ ജീവനക്കാർക്കും ഓഫീസിലെത്താൻ കഴിയാത്തതിനാലാണ് സർട്ടിഫിക്കറ്റിന്റെ ജോലി യഥാസമയം പൂർത്തിയാക്കാനാവാതെ വന്നതെന്നാണ് അവർ നൽകുന്ന വിശദീകരണം. ഡിജിറ്റൽ പതിപ്പ് യഥാർഥ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ പതിപ്പ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നത്. സ്മാർട്ട് ഫോൺ ഉള്ളവർക്ക് ഡിജിലോക്കറിലേക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ഡിജിലോക്കറിൽനിന്നെടുക്കുന്ന സർട്ടിഫിക്കറ്റ് യഥാർഥമായിത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശവുമുണ്ട്. SSLC Certificates to be made available in digilocker within a week