ഒറ്റത്തവണ പുനര്‍മൂല്യനിര്‍ണയകാലത്തെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധിക്കാന്‍ കേരള സര്‍വകലാശാല
ഒറ്റത്തവണ പുനര്‍മൂല്യനിര്‍ണയകാലത്തെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധിക്കാന്‍ കേരള സര്‍വകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഒറ്റത്തവണ പുനർമൂല്യനിർണയം നടന്ന കാലത്തെ ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കുന്നു. മാസങ്ങൾ കഴിഞ്ഞുള്ള പരിശോധനയിൽ വലഞ്ഞ് വിദ്യാർഥികൾ. പുനർമൂല്യനിർണയത്തിലൂടെ പലരും വിജയിക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തിരുന്നു. 15 പരീക്ഷകളാണ് നടന്നത്. പേപ്പറിന് ആദ്യം ലഭിച്ച മാർക്കും അതിന്റെ പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കും തമ്മിൽ 10 ശതമാനത്തിലധികം വ്യത്യാസമുണ്ടായാൽ മൂന്നാമതും മൂല്യനിർണയം ചെയ്യാറുണ്ടായിരുന്നു. മൂന്നാമത്തെ മൂല്യനിർണയത്തിൽ ലഭിച്ച മാർക്കും നേരത്തേ ലഭിച്ച മാർക്കുകളിൽ മൂന്നാം മൂല്യനിർണയത്തിലെ മാർക്കുമായി ഏറ്റവും അടുത്തുനിൽക്കുന്നതും കണക്കിലെടുത്ത് അവയുടെ ശരാശരിയാണ് അന്തിമമാർക്കായി നൽകിയിരുന്നത്. ഈ രീതി 2019 ജൂണിൽ ഒഴിവാക്കി. പകരം പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായി കണക്കാക്കാനും തീരുമാനിച്ചു. ഇതോടെ യഥാർഥ മാർക്കിനെക്കാൾ 35 ശതമാനം വർധനവരെ പലർക്കും ലഭിച്ചു. അത് അന്തിമ മാർക്കായി കണക്കാക്കി മാർക്ക് ലിസ്റ്റ് നൽകി. ഇത്തരത്തിൽ എഴുന്നൂറോളം പേർക്ക് ഉയർന്ന മാർക്ക് ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ രീതി ഇക്കൊല്ലം ജനുവരിയിൽ സിൻഡിക്കേറ്റ് യോഗം റദ്ദാക്കി. പഴയ പുനർമൂല്യനിർണയരീതി തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന് മുൻകാല പ്രാബല്യംകൂടി നൽകിയതോടെയാണ് 2019 ജൂണിലും 2020 ജനുവരിക്കും ഇടയിലുള്ള വിദ്യാർഥികൾ വെട്ടിലായത്. ഇവരുടെ പുനർമൂല്യനിർണയം ചെയ്ത പേപ്പറുകൾക്ക് ലഭിച്ച മാർക്ക് പുനഃപരിശോധിക്കാനാണ് സർവകലാശാല തീരുമാനിച്ചത്. ഇക്കാര്യമറിയിച്ച് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ, കോഴ്സ് വിജയിച്ച് സർട്ടഫിക്കറ്റ് വാങ്ങിയവരും ജോലിനേടിയവരും മറ്റുകോഴ്സുകൾക്ക് ചേർന്നവരുമൊക്കെ ഈ വിഭാഗത്തിലുണ്ടെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. എൽഎൽ.ബി. പരീക്ഷയിൽ ഇത്തരത്തിൽ പുനർമൂല്യനിർണയത്തിൽ വിജയിച്ച ശേഷം അഭിഭാഷകരായി എന്റോൾ ചെയ്തവരുമുണ്ട്. ഇത്തരക്കാർ സർവകലാശാലയെ സമീപിക്കുമ്പോൾ അധികൃതർ കൈമലർത്തുകയാണ്. വി.സി.ക്ക് പരാതി നൽകാനാണ് ജീവനക്കാർ നിർദേശിക്കുന്നത്. University of kerala to re-examine the one time revaluation of anwersheets