വാട്‌സാപ്പ് കോപ്പിയടി: സാങ്കേതിക സര്‍വകലാശാല ഒക്ടോബര്‍ 23-ന് നടത്തിയ പരീക്ഷ റദ്ദാക്കി
വാട്‌സാപ്പ് കോപ്പിയടി: സാങ്കേതിക സര്‍വകലാശാല ഒക്ടോബര്‍ 23-ന് നടത്തിയ പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ മറയാക്കി സാങ്കേതിക സർവകലാ ശാലാ ബി.ടെക്. പരീക്ഷയിൽ കൂട്ട കോപ്പിയടി. നാല് കോളേജുകളിൽ വാട്സാപ്പ് ഗ്രൂപ്പുകൾവഴി നടന്ന കൂട്ട കോപ്പിയടിയെ തുടർന്ന് വെള്ളിയാഴ്ച നടന്ന മൂന്നാംസെമസ്റ്റർ ലീനിയർ അൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് എന്ന വിഷയത്തിലെ സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി. റദ്ദാക്കിയ പരീക്ഷ നവംബർ അഞ്ചിന് വീണ്ടും നടത്തും. വെള്ളിയാഴ്ച നടന്ന പരീക്ഷയിൽ തിരുവനന്തപുരം, മലപ്പുറം, പാലക്കാട് ജില്ലകളിലെ അഞ്ച് കോളേജുകളിലാണ് കോപ്പിയടി നടന്നത്. നാലുകോളേജുകളിൽ വാട്സാപ്പ് വഴിയും ഒരു കോളേജിൽ സാധാരണ രീതിയിലുള്ള കോപ്പിയടിയുമാണ് നടന്നത്. പരീക്ഷാഹാളിൽ എത്തിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുക്കുകയും അവ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഉത്തരങ്ങൾ ലഭ്യമാക്കുകയുമായിരുന്നു. ക്രമക്കേട് കണ്ടെത്തിയവരിൽനിന്ന് ഫോണുകളും മറ്റു ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. കെ.ആർ. കിരൺ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രൊ വൈസ് ചാൻസലർ ഡോ. എസ്. അയൂബിന്റെ അധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതി പരീക്ഷ റദ്ദാക്കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയ കോളേജുകളിലെ പ്രിൻസിപ്പൽമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചാകും പോലീസിൽ പരാതി നൽകുക. സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജ് പ്രിൻസിപ്പാൾമാരുടെയും പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം ഉടൻ വിളിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു. അഞ്ച് കോളേജുകൾ കൂടാതെ മറ്റുപല കോളേജുകളിലും കോപ്പിയടി നടന്നതായി സംശിക്കുന്നു. ലാക, പരീക്ഷ എന്നിങ്ങനെയുള്ള വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു ചോദ്യവും ഉത്തരവും പ്രചരിച്ചത്. വിദ്യാർഥികളെ കൂടാതെ അധ്യാപകർക്കും പുറത്തുനിന്നുള്ളവർക്കും ഇതിൽ പങ്കുണ്ടെന്ന് കരുതുന്നു. ലാക ഉൾപ്പടെയുള്ള ഗ്രൂപ്പുകളിൽ അംഗങ്ങളാകുന്നതിന് പണം ഈടാക്കിയിരുന്നതായും അധികൃതർക്ക് വിവരം കിട്ടിയിട്ടുണ്ട്. Exam conducted by the Technological University on October 23 has been canceled due irregularities