തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബി.ടെക്. മൂന്നാം സെമസ്റ്റർ പരീക്ഷയിൽ വാട്സാപ്പ് കോപ്പിയടി നടത്തിയ വിദ്യാർഥികളുടെ പുനഃപരീക്ഷാ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യില്ല. കോപ്പിയടി കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പുനഃപരീക്ഷയിൽ പിടിക്കപ്പെട്ട വിദ്യാർഥികൾക്കും പരീക്ഷയെഴുതാൻ അവസരം നൽകിയിരുന്നു. കോപ്പിയടിനടന്ന കോളേജുകളിൽനിന്ന് അന്തി മറിപ്പോർട്ട് ലഭിക്കും മുമ്പായിരുന്നു ഇവർക്ക് പരീക്ഷയെഴുതാൻ അവസരം നൽകിയത്. കോളേജുകളിൽനിന്നുള്ള റിപ്പോർട്ട് പരിശോധിച്ചാണ് പുനഃപരീക്ഷയെഴുതാൻ അവസരം നൽകിയ 28 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തേണ്ടെന്ന് തീരുമാനിച്ചത്. ഇവർക്ക് പരീക്ഷയെഴുതാനുള്ള മൂന്ന് അവസരം നഷ്ടമാകും. കോപ്പിയടി അന്വേഷിക്കാൻ സൈബർ പോലീസിനെ സമീപിക്കാനും സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. കോപ്പിയടിക്കു പിന്നിൽ അധ്യാപകർ ഉൾപ്പെട്ട സംഘം പ്രവർത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പോലീസിൽ പരാതിപ്പെടുന്നത്. കോപ്പിയടി നടന്ന കോളേജുകളിലെ പ്രിൻസിപ്പൽമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമായ മറുപടി കിട്ടിയിരുന്നില്ല. പണം നൽകി അംഗത്വമെടുക്കേണ്ട വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചോദ്യങ്ങൾ ചോർന്നതും ഉത്തരങ്ങൾ എത്തിയതും. ബി.ടെക്. ഏഴാം സെമസ്റ്റർ പരീക്ഷ മൂല്യനിർണയ പിഴവുകളുമായി ബന്ധപ്പെട്ട് 82 അധ്യാപകരിൽനിന്നു വിശദീകരണം തേടും. Exam malpractice, answer sheets of 28 students who wrote the re-examination will not be evaluated