ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്ത് 1877 ജൂൺ 6ന് പരമേശ്വരയ്യർ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്‍റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്‍റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്‍റെ മരണം പരമേശ്വരന്‍റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു.കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്‍റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്‍റെ കർത്താവ് എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു. പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി. 1949 ജൂൺ 15ന് അന്തരിച്ചു.
പുരസ്കാരങ്ങൾ:- 1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു.
കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു.