എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട പാപ്പുവിന്‍റെയും കൊച്ചുപെണ്ണിന്‍റെയും പുത്രനായി ജനിച്ചു. കറുപ്പൻ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേരെങ്കിലും വെളുത്ത നിറമുള്ള ശരീരമായിരുന്നു അദ്ദേഹത്തിന്. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നൽകി . 1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്‍റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ.