പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി സർക്കാർ എൽ.പി.സ്കൂൾ, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടാണ് ഈ രംഗത്തേക്കുള്ള ചുവടു വെപ്പ്. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. "എങ്ക്വയറി" എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് വരുന്നത്. 344 ചിത്രങ്ങളിലായി 1599-ലേറെ ഗാനങ്ങൾ രചിച്ചു. 7 തവണ സംസ്ഥാന സർക്കാറിന്‍റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കി . "മേലേ പറമ്പിൽ ആൺവീട്" ഇക്കരെയാണെന്‍റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രത്തിന് കഥയും, "വടക്കുനാഥൻ","പല്ലാവൂർ ദേവനാരായണൻ", "കിന്നരിപ്പുഴയോരം" ,ബ്രഹ്മരക്ഷസ്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. അവസാന കാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.ഏറെക്കാലമായി പ്രമേഹവും രക്താതിമർദ്ദവും. അനുഭവിച്ചിരുന്ന ഗിരീഷിനെ 2010 ഫെബ്രുവരി 6-ന് മസ്തിഷ്കാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ മിംസ് (മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 2-ന് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയെക്കുറിച്ച് അനുസ്മരണ കുറിപ്പ് എഴുതുന്നതിനിടയിൽ പെട്ടെന്ന് അദ്ദേഹത്തിന് കടുത്ത തലവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ അദ്ദേഹം അബോധാവസ്ഥയിലായി. രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 10-ന് രാത്രി എട്ടേമുക്കാലോടെ അദ്ദേഹം തന്‍റെ 49-ആമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.ബീനയാണ് ഭാര്യ. ജിതിൻ, ദിനനാഥ് എന്നിങ്ങനെ രണ്ട് ആണ്മക്കളുണ്ട്. ഇളയ മകനായ ദിനനാഥ് പിന്നീട് അച്ഛന്‍റെ പാത പിന്തുടർന്ന് ഗാനരചയിതാവായി.