കേരള സര്‍വകലാശാല പിഎച്ച്.ഡി. മൂല്യനിര്‍ണയം: വിദേശ പരിശോധകനെ ഒഴിവാക്കാന്‍ ആലോചന
കേരള സര്‍വകലാശാല പിഎച്ച്.ഡി. മൂല്യനിര്‍ണയം: വിദേശ പരിശോധകനെ ഒഴിവാക്കാന്‍ ആലോചന
തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിന് രാജ്യത്തിനു പുറത്തുനിന്നുള്ള ഒരു മൂല്യപരിശോധകൻ വേണമെന്ന യു.ജി.സി. നിർദേശം കേരള സർവകലാശാല ഒഴിവാക്കാൻ ആലോചിക്കുന്നു. 2016 മുതൽ പിഎച്ച്.ഡി.ക്ക് പ്രവേശനം നേടിയവരുടെ പ്രബന്ധങ്ങൾ മൂല്യനിർണയം നടത്തുമ്പോൾ പുറത്തുനിന്നുള്ള രണ്ട് മൂല്യപരിശോധകരിൽ ഒരാൾ വിദേശത്തുനിന്നായിരിക്കണമെന്നാണ്. ഭാഷാ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിൽ നേരിടുന്ന അപ്രായോഗികതകൂടി കണക്കിലെടുത്താണ് കേരള സർവകലാശാലയുടെ നീക്കം. അടുത്ത അക്കാദമിക് കൗൺസിൽ അന്തിമ തീരുമാനം കൈക്കൊള്ളും. 2016-ൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രബന്ധങ്ങൾ ഇക്കൊല്ലം ഫെബ്രുവരി മുതൽ സർവകലാശാലയിൽ മൂല്യനിർണയത്തിന് എത്തിത്തുടങ്ങി. മൂല്യനിർണയം സംബന്ധിച്ച തീരുമാനമാവാത്തതിനാൽ അവ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. വിദേശ മൂല്യപരിശോധകനെ ഒഴിവാക്കി പഴയ രീതിയിൽത്തന്നെ മൂല്യനിർണയം നടത്താനാണു ശ്രമിക്കുന്നത്. എന്നാൽ, യു.ജി.സി. മാർഗനിർദേശം പുറത്തുവന്ന ശേഷവും ഇത്തരത്തിൽ മൂല്യനിർണയം നടന്നാൽ തങ്ങളുടെ പിഎച്ച്.ഡി.ക്ക് മറ്റിടങ്ങളിൽ അംഗീകാരം ലഭിക്കുമോയെന്ന സംശയങ്ങൾ വിദ്യാർഥികൾക്കുണ്ട്. 1996-നു മുമ്പ് വിദേശ മൂല്യനിർണയം എന്ന സംവിധാനം നിലനിന്നിരുന്നു. അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. കേരള സർവകലാശാലയ്ക്കു കീഴിൽ നടക്കുന്ന ഗവേഷണങ്ങളിൽ പലതും പ്രാദേശിക വിഷയങ്ങളും ഭാഷാ വിഷയങ്ങളും ഉൾപ്പെട്ടതാണ്. സർവകലാശാല അനുയോജ്യമായ തീരുമാനങ്ങളെടുക്കാത്തതിനാൽ പിഎച്ച്.ഡി പ്രബന്ധങ്ങൾ അംഗീകരിക്കുന്നതിൽ സമയക്രമം പാലിക്കാനാകുന്നില്ലെന്ന ആക്ഷേപമുണ്ട്. യു.ജി.സി. അനുവദിക്കുന്ന സമയം കഴിഞ്ഞാലും മൂല്യനിർണയം പൂർത്തിയാകുന്നില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. Kerala university to eliminate foreign evaluator for PhD thesis